ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ വന്ധ്യംകരണ പ്രചാരണവുമായി ബന്ധപ്പെട്ട പ്രോത്സാഹന സമ്മാനങ്ങളും ആനുകൂല്യങ്ങളും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാർശ ചെയ്തു. കുടുംബസൂത്രണ പ്രചാരണങ്ങളിൽ പങ്കാളികളാകുന്ന ആശാ പ്രവർത്തകർക്കുള്ള പ്രത്യേക ഇൻസെന്റീവുകൾ പൂർണമായി എടുത്തുകളയണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.
വന്ധ്യംകരണവുമായി ബന്ധപ്പെട്ട നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾ, വേതന നഷ്ടപരിഹാരം, സേവന ദാതാക്കൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവ പിൻവലിക്കാനും സമിതി നിർദേശിക്കുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള ഫെർട്ടിലിറ്റി നിരക്ക് നിലവിൽ 1.9 ആയി കുറഞ്ഞിട്ടുണ്ട്. അതിനാൽ സംസ്ഥാനങ്ങളിലെ 'രണ്ട് കുട്ടി നയം' സംബന്ധിച്ച ചട്ടങ്ങളും കുടുംബസൂത്രണവുമായി ബന്ധപ്പെട്ട പ്രത്യേക അവാർഡുകളും ആഘോഷങ്ങളും അവസാനിപ്പിക്കണമെന്നും ഔദ്യോഗിക രേഖകളിൽ നിന്ന് ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സമിതി വ്യക്തമാക്കി.
