തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠനസമിതി സർക്കാരിന് കൈമാറി. സ്വകാര്യ ബസുകളെ വെറ്റ് ലീസ് (Wet Lease) വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാനും ബസുകളുടെ കാലാവധി 22-ൽ നിന്ന് 25 വർഷമായി ഉയർത്താനും റിപ്പോർട്ടിൽ പ്രധാനമായി നിർദേശിക്കുന്നു.
എം.എസ്.എം.ഇ (MSME) പരിഗണന നൽകി സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം വാഹന നികുതി അടയ്ക്കാൻ സൗകര്യമൊരുക്കുക, യാത്ര ഫ്യുവൽസ് പമ്പുകളിൽ നിന്ന് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കുക എന്നിവയാണ് മറ്റ് പ്രധാന ശുപാർശകൾ. രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സർവീസ് ക്രമീകരിക്കുക.
ഇതിനുപുറമെ, ബസുകളിൽ പരസ്യം പതിക്കാൻ ഏകീകൃത ഫീസോടെ അനുമതി നൽകുക, സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് ഉറപ്പാക്കുക, ഭാവിയിൽ ഏകീകൃത ഐ.ടി അധിഷ്ഠിത മൊബിലിറ്റി കാർഡ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളും സമിതി നിർദേശിച്ചിട്ടുണ്ട്.
