Zygo-Ad

വ്യാജ ലോൺ ആപ്പ് തട്ടിപ്പുകൾ വർധിക്കുന്നു: ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്


 കണ്ണൂർ: രേഖകളില്ലാതെ മിനിറ്റുകൾക്കകം വായ്പ വാഗ്ദാനം ചെയ്ത് സാധാരണക്കാരെ കെണിയിലാക്കുന്ന വ്യാജ ലോൺ ആപ്പുകളുടെ തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിക്കുന്നു. കുറഞ്ഞ പലിശനിരക്കിൽ അടിയന്തരമായി പണം ലഭിക്കുമെന്ന പരസ്യങ്ങളിൽ വീണാണ് പലരും ചതിക്കുഴികളിൽപ്പെടുന്നത്.

ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടത്തിൽ തന്നെ കോൺടാക്റ്റ് ലിസ്റ്റ്, ഫോട്ടോ ഗ്യാലറി, ലൊക്കേഷൻ എന്നിവ കൈക്കലാക്കാനുള്ള അനുമതി ഈ ആപ്പുകൾ നേടിയെടുക്കുന്നു. വായ്പത്തുക തിരിച്ചടച്ചാൽ പോലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് തട്ടിപ്പുകാരുടെ രീതി. പണം നൽകാൻ വിസമ്മതിച്ചാൽ ചോർത്തിയ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുക്കുന്നത്.

ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമ്പോൾ ഭയന്ന് പണം കൈമാറരുതെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ ആപ്പുകൾ ഫോണിൽ നിന്ന് പൂർണമായും അൺഇൻസ്റ്റാൾ ചെയ്യണം. സൈബർ ആക്രമണത്തിന് ഇരയായ വിവരവും മോർഫ് ചെയ്ത ചിത്രങ്ങൾ അവഗണിക്കണമെന്ന കാര്യവും സുഹൃത്തുക്കളെയും ബന്ധുക്കളെയും മുൻകൂട്ടി അറിയിക്കുന്നത് നന്ദിപൂർവം സഹായകരമാകും.

ഭീഷണി തുടരുകയാണെങ്കിൽ ഉടൻ തന്നെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ പരാതി നൽകണം. സൈബർ സാമ്പത്തിക തട്ടിപ്പുകൾ അറിയിക്കാൻ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ www.cybercrime.gov.in എന്ന ഔദ്യോഗിക പോർട്ടലിലോ ബന്ധപ്പെടാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഒരിക്കലും വ്യക്തിഗത ഫോട്ടോകളിലേക്കോ ഫോൺ കോൺടാക്റ്റുകളിലേക്കോ അനുമതി ആവശ്യപ്പെടാറില്ലെന്ന് സൈബർ പൊലീസ് വ്യക്തമാക്കുന്നു.



വളരെ പുതിയ വളരെ പഴയ