അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. പാലക്കാട് നിന്ന് പശ്ചിമ ബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ടു മാസത്തെ പരിചയം മാത്രമാണുള്ളതെന്നും പ്രതി മൊഴി നൽകി. കഴിഞ്ഞ രണ്ടു മാസമായി പ്രതി ഈ സ്ത്രീക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ഭവാനി പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽ വച്ചു തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുപ്പതുകാരിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. അതേസമയം, കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
