മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ കേസിൽ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അണ്ടിപ്പാട്ട് ഹുസൈനാണ് (40) ഭാര്യ ഫൗസിയയെ (37) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി കടൽത്തീരത്ത് മീൻ എടുക്കാൻ പോകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചിറക്കിക്കൊണ്ടുപോയാണ് കൊലപാതകം നടത്തിയത്. വ്യാഴാഴ്ച രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്.
ലഹരിക്ക് അടിമയായ ഹുസൈൻ പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ബുധനാഴ്ച വൈകിട്ടും വഴക്കിട്ട ശേഷമാണ് രാത്രിയിൽ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
