തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഓണം ഉത്സവ ബത്ത സർക്കാർ വർധിപ്പിച്ചു. പരിഷ്കരിച്ച നിരക്കനുസരിച്ച് ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 8,500 രൂപയും പെൻഷൻകാർക്ക് 3,750 രൂപയും ബത്തയായി ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 1,000 രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.
ഉത്സവ ബത്ത വിതരണത്തിനായി സർക്കാർ 26.47 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭ്യമാകും. ചരിത്രത്തിൽ ആദ്യമായാണ് ലോട്ടറി ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരുപോലെ ബത്ത തുക ഉയർത്തുന്നത്.
