ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് അനിയന്ത്രിതമായി തുക ഈടാക്കുന്നതും അനാവശ്യ പരിശോധനകൾ നടത്തുന്നതും തടയാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടികളിലേക്ക് കടക്കുന്നു. രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയാൻ കർശനമായ നിർദേശങ്ങളാണ് പാർലമെന്ററി സ്ഥിരം സമിതി സമർപ്പിച്ച പുതിയ റിപ്പോർട്ടിലുള്ളത്.
എം.പി പ്രൊഫ. രാംഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യ-കുടുംബക്ഷേമ കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതിയാണ് സമഗ്രമായ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് തയ്യാറാക്കിയത്. ചെറിയ രോഗങ്ങൾക്ക് പോലും വൻതുക ബിൽ ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ചികിത്സാ നിരക്കുകൾക്ക് രാജ്യവ്യാപകമായി ഏകീകൃത മാനദണ്ഡം കൊണ്ടുവരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീവ്രപരിചരണ വിഭാഗം (ഐ.സി.യു), റൂം വാടക, വിവിധ ലാബ് പരിശോധനകൾ എന്നിവയ്ക്ക് നിശ്ചിത പരിധി നിശ്ചയിക്കണം. ഒപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ ചികിത്സാ ചെലവുകൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ രോഗികൾക്ക് ലഭ്യമാക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. പാർലമെന്റ് സമിതിയുടെ ഈ ഇടപെടൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
