Zygo-Ad

യുവതിക്ക് ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസ്: നാല് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച് പേരാമ്പ്ര പൊലീസ്


പേരാമ്പ്ര: യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നാല് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയൂർ വലിയപറമ്പ് സ്വദേശി ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സ്വദേശി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് സ്വദേശി റജീഷ് (40), താനിപ്പറ്റ സ്വദേശി അഭിലാഷ് (46) എന്നിവരാണ് പിടിയിലായത്.

പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ കാപ്പാട്, ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ വിവിധ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. കേസിലെ ഒന്നാം പ്രതിയായ റജീഷ് മുൻപ് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളും സ്വന്തം പിതാവിനെ മർദ്ദിച്ച കേസിലെ പ്രതിയുമാണ്.

പ്രതികളിൽ ഒരാൾ യുവതിയുടെ ബന്ധുവാണെന്നും പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിന് ഇയാൾ പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. ഭീഷണി ഭയന്നാണ് യുവതി വിവരങ്ങൾ പുറത്തുപറയാതിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പേരാമ്പ്ര എ.എസ്.പി പി. ആരതി അറിയിച്ചു.



വളരെ പുതിയ വളരെ പഴയ