കൊച്ചി: സംസ്ഥാനത്ത് കടൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ ഒൻപതിന് അർധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. നിരോധനം നീങ്ങുന്നതോടെ ശനിയാഴ്ച പുലർച്ചെ മുതൽ യന്ത്രവൽകൃത ബോട്ടുകൾ വീണ്ടും ആഴക്കടലിലേക്ക് തിരിക്കും.
കടലിൽ പോകാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന ഹാർബറുകളിലെ തൊഴിലാളികൾ. നിരോധന കാലയളവിൽ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും തിരികെയെത്തിയിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗും പൂർത്തിയാക്കി പുതിയ വലകളും ഡിസലും ഐസും അവശ്യസാധനങ്ങളും ബോട്ടുകളിൽ നിറയ്ക്കുന്ന തിരക്കിലാണ് എല്ലാവരും.
ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോയിരുന്നത്. അതിനാൽ വിപണിയിൽ മീൻ വരവ് കുറയുകയും വില ഗണ്യമായി ഉയരുകയും ചെയ്തിരുന്നു. ട്രോളിങ് അവസാനിക്കുന്നതോടെ കിളിമീൻ, കൂന്തൾ, ചെമ്മീൻ തുടങ്ങിയവ ആവശ്യത്തിന് ലഭ്യമാകുമെന്നും വിപണിയിൽ മീൻവില കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
