തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോണ്‍ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്.
ഇതുവരെയുള്ള കുടിശിക തീർത്ത് കട്ടാക്കുകുകയായിരുന്നു. ഔദ്യോഗികമായി അനുവദിച്ച നമ്പറുകള്‍ പദവി ഒഴിയുമ്പോള്‍ തിരിച്ചേല്‍പിക്കേണ്ടതാണ്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ പഴ്സനല്‍ സ്റ്റാഫിലുള്ളവർ നമ്പർ തിരിച്ചേല്‍പിച്ചിരുന്നെങ്കിലും പഴയ നമ്പർ പിണറായി ഉപയോഗിച്ചു പോന്നു. പ്രതിപക്ഷ നേതാവിനുള്ള പുതിയ നമ്പർ ഉടൻ അനുവദിക്കും.
അതേസമയം, മുഖ്യമന്ത്രിപദവി മാറി പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുകയാണ്. ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതല്‍ കറുത്ത കാർ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാർ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. '99' എന്ന നമ്പറും സർക്കാരിനോടു ചോദിച്ചിട്ടുണ്ട്. എകെജി സെന്ററിലെ കാറിലാണ് നിലവില്‍ പിണറായിയുടെ യാത്ര.
2022ല്‍ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാൻ ഉപകരിക്കുമെന്നും കൂടുതല്‍ സുരക്ഷിതമെന്നുമായിരുന്നു വാദം. സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറി. മുഖ്യമന്ത്രി വി.ഡി.സതീശൻ ഒരാഴ്ചയ്ക്കുള്ളില്‍ കന്റോണ്‍മെന്റ് ഹൗസില്‍നിന്നു ക്ലിഫ് ഹൗസിലേക്കു താമസം മാറിയേക്കും. ഇതിനുശേഷം കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ കൂടി കഴിഞ്ഞാകും പിണറായി ഇവിടേക്കു മാറുക.
