കേരളത്തില്‍ നിയമ വിരുദ്ധ വാടക ഗർഭ മാഫിയകള്‍ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നത്. വാടക ഗർഭം ധരിച്ചാല്‍ 6 ലക്ഷം രൂപ നല്‍കും. വാടക ഗർഭ മാഫിയക്കായി പ്രവർത്തിക്കുന്നത് എറണാകുളത്തെ ഏജൻസികളെന്നും യുവതി വ്യക്തമാക്കി.
കോഴിക്കോട് സ്വദേശിയായ 32 കാരി ദുരിതത്തില്‍ എന്ന് സുഹൃത്ത് പറയുന്നു. യുവതിയെ പരിചയപ്പെട്ടത് തൃശ്ശൂരിലെ അമ്പല ദർശനത്തിന് പോയപ്പോള്‍. ഗർഭം ധരിച്ചതിനു ശേഷം എറണാകുളത്തെ ഹോസ്റ്റലിലേക്ക് ഏജൻസി മാറ്റി. വാടക സീറ്റ് അടക്കം ഹോസ്റ്റല്‍ എടുത്തത് യുവതികളുടെ പേരില്‍. ആറോളം യുവതികള്‍ ഇപ്പോഴും ഹോസ്റ്റലില്‍ ഉണ്ട് എന്ന് യുവതി വെളിപ്പെടുത്തി.
എറണാകുളത്തെ ഹോസ്പിറ്റലില്‍ പ്രസവം നടക്കും. കുട്ടികള്‍ ആവശ്യമുള്ളവരുടെ പക്കല്‍ നിന്ന് വാങ്ങുന്നത് പ്രതിമാസം 50,000 രൂപ വീതമാണ്. 6 ലക്ഷത്തിന് പുറമേയുള്ള തുകയാണ് ഇത്. സിസേറിയൻ ആണെങ്കില്‍ 15 ദിവസം താമസിക്കാനുള്ള സൗകര്യം ഒരുക്കും. തുടർ ചികിത്സകള്‍ ഇരകള്‍ നോക്കണമെന്നും യുവതി വ്യക്തമാക്കി.
അതേസമയം തൃശൂരില്‍ വലവിരിച്ച് അവയവ കടത്തു സംഘവും സജീവമാണ് . കരള്‍ നല്‍കാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു.
കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോള്‍ രണ്ടു മൂന്നു കേസുകള്‍ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.
കരള്‍ നല്‍കിയാല്‍ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രശ്നമാണ്. കരള്‍ നല്‍കിയാല്‍ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താല്‍ മതിയെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്.
നേരത്തെയും അവയവക്കടത്ത് സംഘം സമാനമായി ആളുകളെ വിളിച്ചിരുന്നു. അവയവ കച്ചവടത്തിന്റെ വാർത്തകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
