ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ചത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തു വെച്ചാണ് ഇയാളെ പിടികൂടിയത്.
രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാക്കു തർക്കമുണ്ടായതെന്നും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചു തള്ളിയപ്പോള്‍ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി.
അതേസമയം ദൃക്‌സാക്ഷി പോലീസിന് നല്‍കിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടില്‍ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്‌സാക്ഷി നല്‍കിയ മൊഴി.
വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും വിവരം ഇയാള്‍ നല്‍കിയിരുന്നു. നാലു പേര്‍ ചേര്‍ന്ന് യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടു പോയെന്നാണ് പോലീസിന് ദൃക്‌സാക്ഷി നല്‍കിയ മറ്റൊരു മൊഴി.
ഗവിയിലെ മീനാര്‍ മൂന്ന് ഷെഡ് വളവില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലായിരുന്നു.
32കാരിയായ യുവതി അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
