തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ പൂട്ടിക്കിടക്കുന്ന കള്ളുഷാപ്പുകൾ പുനരുജ്ജീവിപ്പിച്ചു തുറന്നു പ്രവർത്തിക്കാൻ സർക്കാർ തലത്തിൽ സജീവ ആലോചന. ലൈസൻസികൾ ഇല്ലാത്തതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ച ഷാപ്പുകൾ ഘട്ടങ്ങളായി തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കള്ളുഷാപ്പുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക വശങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകളുടെയും അടിയന്തിര യോഗം വിളിച്ച് ചർച്ചകൾ നടത്തും. പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിനും കള്ളുചെത്ത് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം. കള്ള് വ്യവസായത്തെ ആധുനികരിക്കുന്നതിനും ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും ഇതിനൊപ്പം പരിഗണനയിലുണ്ട്.
