Zygo-Ad

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... സന്ദീപ് വാര്യരുടെയും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്

 


പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ തിരിച്ചറിയല്‍ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസില്‍ സന്ദീപ് വാര്യരുടെയും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയില്‍ ഇന്ന് ഉത്തരവ് പ്രഖ്യാപിക്കും.

തിരുവനന്തപുരം പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹർജി പരിഗണിച്ചത്. ഹർജിയില്‍ അന്തിമ തീരുമാനം വരെ രണ്ടു പ്രതികളുടെയും അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതാ പുളിക്കനാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുല്‍ ഈശ്വറാണ് ആദ്യം അ അറസ്റ്റിലായത്.

അഞ്ചു പേരുടെ പേരെടുത്ത് പറഞ്ഞാണ് അതിജീവത പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഇരയുടെ ചിത്രം സന്ദീപിൻറെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡൻറിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. 

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാൻ ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലർ ദുരുപയോഗിക്കുന്നതായി കാണിച്ച്‌ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

'പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നത് ശരിയല്ലാത്തതിനാല്‍ ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ അത് ഡിലീറ്റ് ചെയ്യുകയാണ്. 

വാസ്തവത്തില്‍ പഴയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ വർഷം പങ്കുവെച്ച കല്യാണ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്,' എന്നായിരുന്നു പോസ്റ്റ്.

എന്നാല്‍ പോസ്റ്റ് പങ്കു വയ്ക്കപ്പെട്ടതിന് പിന്നാലെ പലരും സന്ദീപിൻറെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി. ഇതോടെയാണ് ഇരയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഡിസംബർ 2 ന് അറസ്റ്റ് ചെയ്ത രാഹുലിനെ തിരുവനന്തപുരം എസിജെഎം കോടതി ഒരു ദിവസം കസ്റ്റഡിയില്‍ വിട്ട ശേഷം ജാമ്യം നിരസിച്ച്‌ റിമാന്റ് ദീർഘിപ്പിച്ച്‌ ജയിലിലേക്ക് തിരിച്ചയച്ചു.

നവംബർ 30 ന് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തതിന് പിന്നാലെ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറെ നവംബർ 30 ന് രാത്രി കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് സന്ദീപ് 1 ന് ഹർജി സമർപ്പിച്ചത്.

വളരെ പുതിയ വളരെ പഴയ