ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
പത്താം ക്ലാസുകാരിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നേഹയുടെ മുറിയില്‍ നിന്ന് ഒരു ഡയറി പൊലീസിന് ലഭിച്ചു. അതില്‍ കുറിപ്പുമുണ്ടായിരുന്നു. അതില്‍ തന്റെ സുഹൃത്തുക്കള്‍ക്കുള്ള ഉപദേശങ്ങളാണ് ഉണ്ടായിരുന്നത്.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടുമെന്നും വിഷമിക്കരുതെന്നും ഡിപ്രഷനിലേക്ക് പോകരുതെന്നും ഈ കുറിപ്പില്‍ നേഹ സുഹൃത്തുക്കളോട് പറയുന്നുണ്ട്.
നേഹയുടെ ഡയറിയില്‍ ചില ഭാഗങ്ങളില്‍ മരണത്തെ കുറിച്ചുള്ള കുറിപ്പുകള്‍ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കുന്നു. കുരിശ് ചിഹ്നം വരച്ച് ഡെത്ത് എന്ന് എഴുതിയതും ഡയറിയിലുണ്ട്. ചിലയിടങ്ങളില്‍ എലോണ്‍ എന്നും കുറിച്ചിട്ടുണ്ട്.
നേഹ വളരെയധികം ഏകാന്തത അനുഭവിച്ചിരുന്നുവെന്ന് ഈ ഡയറിക്കുറിപ്പുകളില്‍ നിന്ന് മനസിലാക്കുന്നതായി പൊലീസ് അറിയിച്ചു.
നേഹയുടേത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കുട്ടിക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിഗമനങ്ങളിലേക്കാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. നേഹയുടെ സുഹൃത്തുക്കളോട് സംസാരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വളരെ ആക്റ്റീവായ പെണ്‍കുട്ടിയായിരുന്നു നേഹയെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബാസ്കറ്റ് ബോള്‍ സെലക്ഷൻ ക്യാംപിലും നേഹ പങ്കെടുത്തിരുന്നു. അന്നത്തെ കലാപരിപാടികളിലും പങ്കെടുത്തിരുന്നു.
പഠനത്തില്‍ മിടുക്കിയായിരുന്നു നേഹയെന്നും അധ്യാപകർ കൂട്ടിച്ചേർക്കുന്നു. കൂടുതല്‍ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്. ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയെ ഇന്നലെയാണ് സ്കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറാം ക്ലാസ് മുതല്‍ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്നലെ പുലർച്ചെ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.