സംസ്ഥാനത്തെ സ്‌കൂളുകളിലെ സ്‌റ്റുഡന്റ് പൊലീസ് കാഡറ്റു (എസ്‌പിസി) കളാണ് ലഹരി വിരുദ്ധ പോരാളികളായി (വാരിയേഴ്‌സ്) സമൂഹത്തിൽ ഇറങ്ങുന്നത്.
വിവിധ കാലങ്ങളിൽ എസ്‌പിസി പാസിങ് ഔട്ട് പൂർത്തീകരിച്ച എട്ട് ലക്ഷത്തോളം അലുമിനി കാഡറ്റുകളെയും ലഹരിക്കെതിരായ പോരാട്ടത്തിൽ അണി നിരത്തും. മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശ പ്രകാരം ഇതിനുള്ള പദ്ധതി തയ്യാറായി.
സംസ്ഥാനത്ത് നിലവിൽ 945 സ്‌കൂളുകളിലായി 84,643 കാഡറ്റുകളാണ് എസ്‌പിസിക്കുള്ളത്. 42,285 പെൺകുട്ടികളും 41,358 ആൺകുട്ടികളും. ഈ കുട്ടികളെ പൂർണമായും മയക്കുമരുന്നിനെതിരായ വാരിയേഴ്‌സായി ഉപയോഗിക്കും.
സ്‌കൂളുകളിൽ സഹപാഠികൾക്ക് കരുതലൊരുക്കന്നതിനൊപ്പം എസ്‌പിസി കാഡറ്റുകൾ പൊതു ഇടങ്ങളിൽ ശക്തമായ ബോധവൽക്കരണം നടത്തും.
കാഡറ്റുകൾ ഒറ്റയ്‌ക്കും ഗ്രൂപ്പായും ഈ പ്രവർത്തനം ഏറ്റെടുക്കും. തങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം. ഈ കാഡറ്റുകളുടെ മേൽനോട്ടം വഹിക്കാനും ആവശ്യമായ പിന്തുണ നൽകാനുമാണ് അലുമിനിയെ ഉപയോഗിക്കുക.
സബ് ഡിവിഷൻ തലത്തിലായിരിക്കും ഇവർക്ക് ചുമതല. പുതിയ അധ്യയന വർഷം ആരംഭത്തിൽ തന്നെ ഈ പ്രവർത്തനങ്ങൾ എസ്‌പിസി ആരംഭിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ കാഡറ്റുകൾക്കും പരിശീലനം നൽകും.
സംസ്ഥാന ക്യാമ്പ് അസെൻഡ് 2025ൽ പങ്കെടുത്ത എല്ലാ കാഡറ്റുകൾക്കും പരിശീലനം നൽകിയിട്ടുണ്ട്. ഇവരെ ആന്റി ഡ്രഗ് അംബാസിഡർമാരായും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂൾ തുറന്നാൽ ബാക്കി കാഡറ്റുകൾക്ക് പരിശീലനം നൽകാനാണ് പദ്ധതി. ഇതിന് എക്‌സൈസിന്റെ സഹായവും തേടും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എസ്‌പിസിയുടെ ഇടപെടലിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. എല്ലാ സ്‌കൂളുകളിലേക്കും എസ് പി സി പദ്ധതി വ്യാപിപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.