മഞ്ചേരി: മലപ്പുറം കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍ ഷിജു (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലിന് മഞ്ചേരി കോര്‍ട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്ത ഷിജു, അഞ്ചു മണിക്ക് പുറത്തു പോയി തിരികെ വന്നത് ലോഡ്ജ് ജീവനക്കാര്‍ കണ്ടിരുന്നു. ഇന്ന് രാവിലെ 11ന് വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഉച്ചക്ക് 12നും അകത്തു നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമ പൊലീസിലറിയിച്ചു. പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായിരുന്നു പി.ടി.ബി ബസ് ഡ്രൈവറായ ഷിജു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിജു 22 ദിവസം റിമാൻഡിലായിരുന്നു.
മഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ. ബാലമുരുകന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മിനിയാണ് ഷിജുവിന്റെ ഭാര്യ. മാതാവ്: സുമതി. മക്കള്‍: അഭിമന്യു, ആദിദേവ്, കാശി.