കൊച്ചി: ആങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ ഇരുപതുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്.
അങ്കണവാടി ടീച്ചറുടെ മകനാണ് കേസിലെ പ്രതി. നിലവില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി കൊച്ചി സിറ്റി പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്.
കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയില്‍ അഞ്ച് ദിവസം മുമ്പായിരുന്നു സംഭവം. കുഞ്ഞിന് ശാരീരിക അസ്വസ്ഥതയുള്ളതായി കണ്ടതോടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു.
കാര്യം തിരക്കിയപ്പോഴാണ് യുവാവ് രഹസ്യ ഭാഗത്ത് സ്പർശിച്ച വിവരം കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് കുടുംബം പൊലീസിനും ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിയ്ക്കും പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് ഇരുപതുകാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ടീച്ചറുടെ മകൻ ഇടയ്ക്കിടെ അങ്കണവാടിയില്‍ വരാറുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയത്.
