ചേലക്കര: പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ അവസാനിച്ചു. പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കര എല്‍ ഡി എഫിന്റെ യു ആർ പ്രദീപും വിജയിച്ചു.
18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചത്.
പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ രാഹുലിന്റെ വിജയം ആഘോഷിക്കുകയാണ്. പാലക്കാട് ഇത്തവണയും ബി ജെ പി തന്നെയാണ് രണ്ടാമത്. പാലക്കാട് മണ്ഡലത്തില്‍ നഗരത്തിലടക്കം ബി ജെ പിക്ക് വൻ വോട്ടു ചോർച്ചയാണുണ്ടായത്. ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് നാല്‍പ്പതിനായിരം വോട്ടു പോലും ലഭിച്ചിട്ടില്ല.
12,122 വോട്ടിനാണ് പ്രദീപ് ചേലക്കര മണ്ഡലം പിടിച്ചത്. 2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൽ ഡി എഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറക്കാൻ സാധിച്ചെന്ന് ചേലക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രതികരിച്ചു.
