Zygo-Ad

ദുരൂഹം ആരവിൻ്റെ ജീവിതം; മായയെ പ്രണയവല വീശി പിടിച്ചത് സാമൂഹ്യ മാധ്യമത്തിലൂടെ


കണ്ണൂർ: ആരവിന്റെ ജീവിതം ഏതു കഥയെയും വെല്ലുന്ന തരത്തില്‍ ദുരുഹതയേറിയത്. 21 വയസില്‍ അതിക്രൂരമായ കൊല നടത്തിയ ആരവിന് നാട്ടില്‍ അടുപ്പമോ വലിയ ബന്ധങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്.

തോട്ടട കിഴുന്നപ്പാറയിലെ വീട്ടില്‍ കഴിയുമ്പോഴും പുറംലോകവുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല ഈ യുവാവ്. കണ്ണൂർ സർവകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം ബെംഗ്ളൂരിലേക്ക് ജോലി തേടി പോവുകയായിരുന്നു. തോട്ടട വട്ടക്കുളത്തെ അമ്മയുടെ സഹോദരിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. അവധിക്കാലത്ത് വന്നാല്‍ ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. 

കിഴുന്നപ്പാറയിലെ വീട്ടില്‍ വയോധികനും കാൻസർ രോഗിയുമായ മുത്തച്ഛൻ മാത്രമാണ് ഉണ്ടായിരുന്നത്. ആരവിൻ്റെ അച്ഛൻ വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചതാണ്. ഏക മകനെ തനിച്ചാക്കി അമ്മ മറ്റൊരാളോടൊപ്പമാണ് താമസം. 

ഇത്തരം അരക്ഷിതാവസ്ഥയില്‍ കഴിയുമ്പോഴാണ് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ വഴി ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി സംഘടിപ്പിച്ചു ആരവ് ബെംഗ്ളൂരിലെത്തുന്നത്. ഉത്തരേന്ത്യക്കാരനെന്ന് തോന്നിക്കാനാണ് ആരവിൻ്റെ കൂടെ ഹനോയിയെന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പേര് ചേർത്തത്. 

ഈ പേരുകാരണമാണ് വ്ലോഗറായ അസമീസ് യുവതിയും 19 വയസുകാരിയുമായ മായ അടുക്കുന്നതും പ്രണയത്തിലാവുന്നതും. മായ ഗൊഗോയിയുമായി ഡേറ്റിങ്ങിലായിരുന്നു ആരവ്. എന്നാല്‍ വിവാഹിതരാവണമെന്ന മായയുടെ ആവശ്യം ആരവ് അംഗീകരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ഇരുവരും നിരന്തര തർക്കമുണ്ടായിരുന്നു. 

ഇതാണ് അരുംകൊലയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു ലക്ഷണമൊത്ത സൈക്കോപാത്തിനെപ്പോലെ മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചു കൂട്ടി നിരന്തരം പുകവലിച്ചിരുന്ന് ഭ്രാന്തനെപ്പോലെയാണ് ഇയാള്‍ അപ്പാർട്ട്മെൻ്റില്‍ നിന്നും കടന്നു കളഞ്ഞത്.

തുടര്‍ന്ന് ബെംഗളൂരിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ മജസ്റ്റിക് ഏരിയയില്‍ എത്തുകയും ഫോണ്‍ ഓഫ് ചെയ്യുകയുമായിരുന്നു. ശേഷം വാരാണസിയിലേക്ക് രക്ഷപ്പെട്ട ആരവ് വെള്ളിയാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങുകയും വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി മേഖലയില്‍ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. 

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. പ്രതിയെ തേടി ഉത്തര കന്നഡ ജില്ലകളിലേക്കും മറ്റൊന്ന് കേരളത്തിലേക്കും പോയിരുന്നു.

ബെംഗളൂരിലെ എച്ച്‌എസ്‌ആര്‍ ലേ ഔട്ടിലാണ് മായ ഗൊഗോയ് സഹോദരിക്കൊപ്പം താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഓഫീസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനാല്‍ വീട്ടില്‍ വരില്ലെന്ന് സഹോദരിയെ വിളിച്ച്‌ പറഞ്ഞിരുന്നു. പിന്നീട്, അന്ന് രാത്രിയും പാര്‍ട്ടി നടക്കുന്നതിനാല്‍ വീട്ടില്‍ വരില്ലെന്ന് കാണിച്ച്‌ ശനിയാഴ്ച മറ്റൊരു സന്ദേശവും അയച്ചു. 

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആരവും മായയും ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് സഹോദരി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ ബെംഗളൂരു ഇന്ദിരാ നഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷം കൊല നടന്ന അപ്പാർട്ട്മെൻ്റില്‍ പ്രാഥമിക തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കും.

വളരെ പുതിയ വളരെ പഴയ