ന്യൂഡല്‍ഹി: കണ്ണൂരിലെ പെട്രോള്‍ പമ്പ് വിവാദത്തിലും എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിലും മറുപടിയുമായി പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
വിഷയത്തില്‍ ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും യുക്തമായ നടപടി സ്വീകരിക്കുന്നതിന് പരാതി കേരള സർക്കാരിന് അയച്ചു കൊടുത്തിട്ടുണ്ടെന്നും മന്ത്രി സുരേഷ് ഗോപി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അംഗം അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ പമ്പ് വിവാദത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയ പെട്രോള്‍ പമ്പ് വിവാദത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് അടൂർ പ്രകാശ് ഉന്നയിച്ചത്.
പമ്പുകളുടെ തിരഞ്ഞെടുപ്പും അത് റദ്ദാക്കലുമെല്ലാം തീരുമാനിക്കുന്നത് പൊതു മേഖലാ എണ്ണക്കമ്പനികളാണ്. ശ്രീകണ്ഠാപുരം ചേരാൻ മൂലയില്‍ പമ്പ് അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർ എൻ.ഒ.സി. നല്‍കിയതുമായി ബന്ധപ്പെട്ട് പരാതികള്‍ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ട്. പരാതികള്‍ സംസ്ഥാന സർക്കാരിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതായതിനാല്‍, നടപടി സ്വീകരിക്കുന്നതിന് കേരള സർക്കാരിന് അയച്ചു കൊടുത്തിട്ടുണ്ട് -മന്ത്രി പറഞ്ഞു.
