ന്യൂഡൽഹി: അടുത്ത വർഷം മാർച്ചോടെ രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകൾ പൂർണ്ണമായും ഓട്ടമാറ്റിക് സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ പ്ലാസകളിലെ നീണ്ട കാത്തിരിപ്പും ഗതാഗതക്കുരുക്കും പൂർണ്ണമായി ഒഴിവാകും. വാഹനങ്ങൾ നിർത്തിയിടാതെ തന്നെ ടോൾ തുക സ്വയം ഈടാക്കപ്പെടുന്ന രീതിയിലാണ് ഇത് സജ്ജീകരിക്കുന്നത്.
പുതിയ സംവിധാനം പൂർണ്ണതോതിൽ നടപ്പിലാകുന്നതോടെ പ്രതിവർഷം 25,000 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. 2014-ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഫാസ്ടാഗ് സംവിധാനം 2021-ലാണ് രാജ്യത്ത് നിർബന്ധമാക്കിയത്.
ഇതോടൊപ്പം ഫാസ്ടാഗ് ഉപയോക്താക്കൾക്കായി 'വൺ ടാഗ്' എന്ന പുതിയ സംവിധാനവും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് സമാനമായി, നിലവിലെ ഫാസ്ടാഗ് മാറ്റാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാൻ വൺ ടാഗ് സഹായിക്കും. ബാങ്ക് സേവനങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന വാഹന ഉടമകൾക്ക് ഇത് വലിയ ആശ്വാസമാകും.
