ഓണക്കാലത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പ്രത്യേക അരിയുടെ വില ഒന്നര ഇരട്ടിയിലധികം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ വിതരണം ചെയ്ത അരിക്ക് 15.10 രൂപ വർധിപ്പിച്ച് 26 രൂപയാക്കി.
വില വർധനയ്ക്ക് പുറമേ വിതരണം ചെയ്യുന്ന അരിയുടെ അളവിലും വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. മുൻഗണനാ വിഭാഗത്തിന് (പിങ്ക് കാർഡ്) നൽകിയിരുന്ന അഞ്ചു കിലോ പ്രത്യേക അരി ഇത്തവണ മൂന്നു കിലോയായാണ് കുറച്ചത്. റേഷൻ ഡെപ്യൂട്ടി കൺട്രോളർ, സപ്ലൈ ഓഫീസർമാർ, സിറ്റി റേഷനിങ് ഓഫീസർമാർ എന്നിവർക്ക് പൊതുവിതരണ ഉപഭോക്തൃ കമീഷണർ അയച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുൻഗണനാ വിഭാഗം, പൊതുവിഭാഗം സബ്‌സിഡി (നീല കാർഡ്), പൊതുവിഭാഗം നോൺ സബ്‌സിഡി (വെള്ള കാർഡ്) തുടങ്ങി പ്രത്യേക അരി ലഭിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ഈ വിലവർധന ബാധകമായിരിക്കും. സംസ്ഥാനത്തുള്ള 95,90,921 റേഷൻ കാർഡുകളിൽ, അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡുകൾ ഒഴികെയുള്ള 89,97,632 കാർഡുടമകളെയും ഈ തീരുമാനം ബാധിക്കും.
കഴിഞ്ഞ ഓഗസ്റ്റിൽ പൊതുവിഭാഗത്തിന് വിതരണം ചെയ്ത 15 കിലോ അരി ഇത്തവണ ഏഴ് കിലോയായും ചുരുക്കി. കൂടാതെ ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലേക്ക് അനുവദിച്ച മണ്ണെണ്ണയുടെ അളവിൽ 16 ലക്ഷം ലിറ്ററിന്റെ കുറവ് വന്നതോടെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണവും അവതാളത്തിലായി.
