മുംബൈ: തന്റെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍ മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്.
മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍ തന്റെ ചവിട്ടുകൊണ്ടല്ല മോഷ്ടാവ് താഴേക്ക് വീണതെന്നും. അയാള്‍ സ്വയം ചാടുകയായിരുന്നുവെന്നുമാണ് സുരേഷിന്റെ പ്രതികരണം.
ഏതാനും സെക്കന്റുകള്‍ മാത്രമേ അയാള്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുള്ളുവെന്നും, ശേഷം അയാള്‍ എഴുനേറ്റ് പോയത് താൻ കണ്ടതാണെന്നും സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പണവും ഫോണും അടങ്ങിയ തന്റെ ബാഗുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന മോഷ്ടാവ് തന്നെയാണ് ട്രെയിനില്‍ നിന്ന് ചാടിയത്.
ബാഗ് തിരികെ തരാന്‍ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. പിന്നാലെ ബാഗ് മോഷ്ടാവ് തന്നെ ട്രാക്കിലേക്ക് എറിഞ്ഞു. തന്റെ കാലുപിടിച്ച് വലിക്കാന്‍ ശ്രമിച്ചു. താന്‍ ചവിട്ടിയപ്പോള്‍ അല്ല മോഷ്ടാവ് താഴേക്ക് വീണത്.
പിന്നീട് അയാള്‍ സ്വയം ചാടിയതാണ്. ഏതാനും സെക്കന്റുകള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും കണ്ടു. ബാഗ് പോലീസ് പിന്നീട് കണ്ടെത്തിയെങ്കിലും അതില്‍ പണവും ഫോണും ഉണ്ടായിരുന്നില്ല. മോഷ്ടാവിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ജൂലൈ 14ന് വൈകിട്ട് മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുനെയില്‍ നിന്ന് ഹൗറയിലേക്ക് പോകുന്ന ആസാദ് ഹിന്ദ് എക്‌സപ്രസ് ട്രെയ്‌നില്‍ വെച്ചായിരുന്നു സംഭവം. മഹാരാഷ്ട്രയില്‍ ക്ഷേത്രദര്‍ശനത്തിനായി എത്തി മടങ്ങുയായിരുന്നു സുരേഷ്. ഇതിനിടെയാണ് മോഷണം. നടന്നത്.
ദൃശ്യങ്ങളില്‍ മോഷ്ടാവിനെ സുരേഷ് കുമാര്‍ ചവിട്ടുന്നത് കാണാം. ട്രെയിനിന്റെ പടിയില്‍ തൂങ്ങി നിന്ന മോഷ്ടാവ് ട്രാക്കിന് സമീപം വീഴുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാൻ. എന്നാല്‍ പരിക്കേറ്റ മോഷ്ടാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
