തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം തീരുമാനിച്ചു. പേപ്പട്ടികളെയോ അതിദാരുണമായി പരിക്കേറ്റ് മറ്റ് വഴിയില്ലാത്തതോ ആയ അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഇതിനായി പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കിയിട്ടുണ്ട്.
നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. ഇവരുടെ മേൽനോട്ടത്തിലായിരിക്കും നടപടികൾ. നായ്ക്കൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും.
രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകളെ ഷെൽട്ടറായി പരിഗണിക്കും. ഇത്തരക്കാർക്ക് പ്രത്യേക സ്മോൾ-ഷെൽട്ടർ ലൈസൻസ് നൽകാനാണ് തീരുമാനം. കൂടാതെ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നിർദേശിക്കാനും യോഗത്തിൽ തീരുമാനമായി.
