ബംഗളൂരു: 20-കാരനായ പാരാമെഡിക്കല്‍ വിദ്യാർഥിയെ സ്വന്തം വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ബെംഗളൂരു കെ.സി. ജനറല്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ പഠനം നടത്തിയിരുന്ന ഉദയ് ഗൗഡയാണ് മരിച്ചത്.
അടച്ചിട്ട വീട്ടില്‍ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ അയല്‍വാസികള്‍ ഉദയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഉദയിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ സംഭവം നടന്നിട്ട് മൂന്ന് ദിവസത്തോളമായിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഉദയുടെ പിതാവ് സുരേഷ് കഴിഞ്ഞ നാല് ദിവസമായി വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസിനോട് പറഞ്ഞു. ദിവസവും രാവിലെ കൃത്യമായി കോളേജില്‍ പോകുകയും രാത്രി തിരിച്ചെത്തുകയും ചെയ്തിരുന്ന മകൻ ഇത്തരമൊരു കടുംകൈ ചെയ്യാൻ കാരണമെന്താണെന്ന് കുടുംബത്തിന് വ്യക്തമല്ല.
അടുത്തിടെ തിരുപ്പതി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉദയ്ക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ പ്രണയ ബന്ധങ്ങളോ ഉണ്ടായിരുന്നതായി വീട്ടുകാരോട് ഒരിയ്ക്കലും പറഞ്ഞിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉദയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ മരണ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
