കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നേമുക്കാലോടെ മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ ഇൻഡിഗോയുടെ 6E 2011 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിനുള്ളിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയിൽ നിന്നാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ കാബിൻ ക്രൂ എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും വിമാനത്താവളത്തിൽ എമർജൻസി അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധനകൾക്ക് ശേഷമാണ് അധികൃതർക്ക് ആശ്വാസമായത്.
