ന്യൂഡല്‍ഹി: രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും വലിയ വിവാദമായ പശ്ചാത്തലത്തില്‍ കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ.
ഇതിനായി ശക്തമായ വ്യവസ്ഥകളോടെയുള്ള പുതിയ ദേശീയ നിയമം ഉടൻ പ്രാബല്യത്തില്‍ വരും. ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകള്‍ക്ക് മുന്നോടിയായി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
പുതിയ നിയമം വരുന്നതോടെ കോച്ചിംഗ് സെന്ററുകളുടെ വൻതോതിലുള്ള 'ടോപ്പർ' റാങ്ക് പരസ്യങ്ങള്‍ക്ക് കർശന കടിഞ്ഞാണ്‍ വീഴും.
കൂടാതെ, സ്ഥാപനത്തിലെ അധ്യാപകരുടെ യോഗ്യത, കൃത്യമായ വിജയനിരക്ക് എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താൻ കോച്ചിംഗ് സെന്ററുകള്‍ ബാധ്യസ്ഥരായിരിക്കും.
വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി സ്കൂള്‍ വിദ്യാർത്ഥികളുടെ കോച്ചിംഗ് സമയം ദിവസേന 2–3 മണിക്കൂറായി പരിമിതപ്പെടുത്തും.
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവർക്ക് മാത്രമേ ഇനി മുതല്‍ തീവ്രമായ കോച്ചിംഗ് നല്‍കാൻ പാടുള്ളൂ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുന്നതോടെ നിയമനിർമാണ നടപടികള്‍ വേഗത്തിലാകും.
