Zygo-Ad

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്നു; കോഴിക്കോട് ഒരാള്‍ക്ക് കൂടി ഷിഗെല്ല


തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.

എലിപ്പിനിക്കും ഡെങ്കിപ്പനിക്കും പുറമെ ഷിഗെല്ല വ്യാപനവും ആശങ്കയായി തുടരുകയാണ്. ഇന്നലെ മാത്രം 159 പേർക്ക് ഡെങ്കിപ്പനിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 

പകർച്ച വ്യാധി പ്രതിരോധത്തിന് കർക്കശ നടപടികള്‍ തുടരുകയാണ് സർക്കാർ. പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ അടുത്ത മൂന്ന് മാസം സംസ്ഥാന വ്യാപകമായി കൊതുക് നശീകരണവും മാലിന്യ നിർമാർജനവും അടക്കം കാര്യക്ഷമമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകള്‍ പ്രകാരം 2026 ല്‍ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വര്‍ദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു.

 2016 മുതലുള്ള 10 വർഷങ്ങളില്‍ ജനുവരി മുതല്‍ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി എന്നിവ 2026 ല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

 ഡെങ്കിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2017 ലാണ്. അന്ന് 88322 കേസുകള്‍ റിപ്പോർട്ട് ചെയ്തു.

273 പേർ മരണമടഞ്ഞു. എലിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2024ല്‍ ആണ്. അന്ന് 5980 കേസുകള്‍ റിപ്പോർട്ട് ചെയ്തു 394 പേര്‍ മരണമടഞ്ഞു. മഞ്ഞപ്പിത്തം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2025 ലാണ്.

അന്ന് 31650 കേസുകള്‍ റിപ്പോർട്ട് ചെയ്തു 83 പേര്‍ മരണമടഞ്ഞു. മലമ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2016ല്‍ ആണ്. അന്ന് 1547 കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ഏറ്റവും കൂടുതല്‍ ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ല്‍ ആണ്. ഇതുവരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 7 പേര്‍ മരിച്ചു. വിശദാംശങ്ങള്‍ ചുവടെ:

ഡെങ്കിപ്പനി

2016 മുതലുള്ള 10 വർഷങ്ങളില്‍ ഡെങ്കിപ്പനി (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്‌തത് 2017ല്‍ ആണ്. അന്ന് 88322 കേസുകള്‍ റിപ്പോർട്ട് ചെയ്തു 273 പേർ മരണമടഞ്ഞു.

 കഴിഞ്ഞ അഞ്ചു വർഷത്തെ (2022-2026) ജനുവരി മുതല്‍ ജൂണ്‍ 23 വരെയുള്ള കാലയളവിലെ ഡെങ്കിപ്പനി ബാധിച്ചവരുടെയും മരണമടഞ്ഞവരുടെയും കണക്കു താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിക്കുകയും മരണമടയുകയും ചെയ്തത് 2024ല്‍ ആണ്.

 2024ല്‍ സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ 25752 കേസുകളും 68 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2025ല്‍ 19885 (27), 2026ല്‍ 15882 (35), 2023ല്‍ 11570 (34), 2022ല്‍ 5213 (21) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

എലിപ്പനി

2016 മുതലുള്ള 10 വർഷങ്ങളില്‍ എലിപ്പനി (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്‌തത് 2024ല്‍ ആണ്. അന്ന് 5980 കേസുകള്‍ റിപ്പോർട്ട് ചെയ്തു 394 പേർ മരണമടഞ്ഞു.

 ജൂണ്‍ 23 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ എലിപ്പനി ബാധിക്കുകയും മരണമടയുകയും ചെയ്തതും 2024ല്‍ ആണ്. 1962 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത് 122 പേര്‍ മരണമടഞ്ഞു. 2025ല്‍ 1790 (108), 2022ല്‍ 1752 (21) 2026ല്‍ 1531(56), 2023 ല്‍ 1350 (69), എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം)

2016 മുതലുള്ള 10 വർഷങ്ങളില്‍ മഞ്ഞപ്പിത്തം (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്‌തത് 2025ല്‍ ആണ്. 

അന്ന് 31650 കേസുകള്‍ റിപ്പോർട്ട് ചെയ്തു 83 പേർ മരണമടഞ്ഞു. ജൂണ്‍ 23 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്തം ബാധിക്കുകയും മരണമടയുകയും ചെയ്തത് 2025ല്‍ ആണ്.

 15583 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2025ല്‍ 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024 ല്‍ 11033(43), 2026ല്‍ 9436 (36), 2023ല്‍ 763(2), 2022ല്‍ 289(1) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

മലേറിയ

2016 മുതലുള്ള 10 വർഷങ്ങളില്‍ മലമ്പനിഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്‌തത് 2016 ല്‍ ആണ്. അന്ന് 1574 കേസുകള്‍ റിപ്പോർട്ട് ചെയ്തു മരണം ഏറ്റവും കൂടുതല്‍ 2023 ല്‍ ആയിരുന്നു; 7 പേർ മരണമടഞ്ഞു.

 ജൂണ്‍ 23 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ മലമ്പനി ബാധിച്ചത് 2025 ല്‍ ആണ്. 414 (2 മരണം) മരണം ഏറ്റവും കൂടുതല്‍ (4) 2024ല്‍ ആണ് 2026ല്‍ 383 (3), 2024ല്‍ 282 (4), 2023ല്‍ 149 (0), 2022ല്‍ 144 (0) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

ഷിഗല്ല ഏറ്റവും കൂടുതല്‍ ഷിഗെല്ല ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ല്‍ ആണ്. ഇതുവരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 7 പേര്‍ മരിച്ചു. 2025 ല്‍ 65, 2024ല്‍ 60, 2023ല്‍ 48, 2022ല്‍ 53 എന്നിങ്ങനെയാണ് രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്തത്.

വളരെ പുതിയ വളരെ പഴയ