ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക.
തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ 4 നാള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്. 108 എം എല്‍ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ 'കൈ' പിടിച്ചെത്തിയ കോണ്‍ഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്.
കോണ്‍ഗ്രസിന്‍റെ 5, ഇടതു പാർട്ടികളുടെ 4, വി സി കെയുടെ 1, എം എല്‍ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്.
ഇതിന് പിന്നാലെയാണ് ലീഗും പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 120 ലേക്ക് എം എല്‍ എമാരുടെ അംഗബലം ഉയർന്നു. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ബി ജെ പി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികള്‍ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. അതേസമയം വി സി കെ മന്ത്രിസഭയുടെ ഭാഗമാകും.
വി സി കെ നേതാവ് തിരുമാവളവൻ മന്ത്രി യാകുമെന്ന് ഉറപ്പായിട്ടുണ്ട്. ലീഗ് മന്ത്രിസഭയില്‍ ചേരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് ചേർന്നാല്‍ ചേരുമെന്ന നിലപാടിലാണ് ലീഗെന്നാണ് സൂചന.
അതേ സമയം തമിഴ്നാട്ടില്‍ ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഗവർണറെ കാണാൻ വിജയ് ലോക്ഭവനിലെത്തുന്നത്.
ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എല്‍ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നില്‍ 120 എം എല്‍ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്നാം വട്ടം എത്തിയത്.
108 എം എല്‍ എ മാരുള്ള ടി വി കെക്ക് കോണ്‍ഗ്രസ് 5, സി പി എം 2, സി പി ഐ 2, മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എല്‍ എമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയതോടെ വിജയ്‌യെ സർക്കാർ രൂപികരിക്കാൻ ഇനിയും വൈകാനാകില്ല.
ഇതിനിടെ ഗവർണറെ ക്ഷണിക്കാനായി ടി വി കെ സുപ്രീം കോടതിയെയും സമീപിച്ചിട്ടുമുണ്ട്. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് വിജയും ടി വി കെയും. ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സി പി എം, സി പി ഐ, ലീഗ്, വി സി കെ ഓഫീസുകളിലേക്ക് എത്തും.
