ഡല്‍ഹി: ആഗോള വിപണിയിലെ എണ്ണ- വാതക പ്രതിസന്ധിയും വിതരണ തടസങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ.
ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന 'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ' എന്ന നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതനുസരിച്ച്, ഒരു വീട്ടില്‍ എല്‍പിജി (സിലിണ്ടർ) കണക്ഷനും പിഎൻജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) കണക്ഷനും ഒരേസമയം കൈവശംവെക്കാൻ അനുവാദമുണ്ടാകില്ല. പിഎൻജി ഉപയോഗിക്കുന്നവർ തങ്ങളുടെ എല്‍പിജി സിലിണ്ടറുകള്‍ എത്രയും വേഗം സറണ്ടർ ചെയ്യണമെന്ന് ഗ്യാസ് ഏജൻസികള്‍ അറിയിപ്പ് നല്‍കിത്തുടങ്ങി.
എന്താണ് പുതിയ നിയമം?
വീടുകളില്‍ പിഎൻജി കണക്ഷൻ ഉണ്ടെങ്കില്‍, അവിടെ എല്‍പിജി സിലിണ്ടർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഇത്തരം വീടുകളില്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്തു നല്‍കരുതെന്ന് എണ്ണക്കമ്പനികള്‍ക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. പാചകവാതക വിതരണത്തിലെ ഇരട്ടിപ്പ് ഒഴിവാക്കാനും അർഹരായവരിലേക്ക് മാത്രം ഇന്ധനം എത്തിക്കാനുമാണ് ഈ നീക്കം.
നിയമം കടുപ്പിക്കാൻ കാരണമെന്ത്?
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിലെ തടസങ്ങളും ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യ, ഈ സാഹചര്യത്തില്‍ ആഭ്യന്തര വിതരണം സുഗമമാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പിഎൻജി സൗകര്യമില്ലാത്ത വീടുകളിലേക്ക് എല്‍പിജി ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിയമം ലംഘിച്ചാല്‍ എന്ത് സംഭവിക്കും?
പുതിയ നിർദേശങ്ങള്‍ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. മുൻകൂട്ടി അറിയിക്കാതെ തന്നെ എല്‍പിജി കണക്ഷൻ വിച്ഛേദിക്കല്‍, പിഴ ഈടാക്കല്‍, സിലിണ്ടർ റീഫില്‍ ചെയ്യുന്ന സേവനം നിർത്തലാക്കുക തുടങ്ങിയ നടപടികളാണ് ഉണ്ടാവുക. നിലവില്‍ ഏകദേശം 50,000-ത്തോളം ഉപഭോക്താക്കള്‍ ഇതിനോടകം തന്നെ തങ്ങളുടെ എല്‍പിജി കണക്ഷനുകള്‍ സറണ്ടർ ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ എല്‍പിജി കണക്ഷൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാാം
https://mypngd.in എന്ന വെബ്‌സൈറ്റില്‍ കയറുക. 'മൊബൈല്‍' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറും ക്യാപ്ച കോഡും നല്‍കുക. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി ലോഗിൻ ചെയ്യുക.
നിങ്ങളുടെ നമ്പറില്‍ നിലവില്‍ ഏതെങ്കിലും എല്‍പിജി കണക്ഷൻ ഉണ്ടോ എന്ന് ഇവിടെ കാണാൻ സാധിക്കും. ഇതുകൂടാതെ അതത് കമ്പനികളുടെ വെബ്‌സൈറ്റുകള്‍ വഴിയോ മൊബൈല്‍ ആപ്പുകള്‍ വഴിയോ വിവരങ്ങള്‍ അറിയാവുന്നതാണ്.
ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഈ നീക്കത്തോട് സഹകരിക്കാനും പിഴകള്‍ ഒഴിവാക്കാൻ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
