ദില്ലി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനായി ദില്ലിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ മൂന്ന് മണിക്കൂറിലധികം നീണ്ട ചർച്ചയാണ് നടന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് എഐസിസി നിരീക്ഷക ദീപ ദാസ് മുൻഷി മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഖാർഗെ വിശദമായ ആശയവിനിമയം നടത്തിയിട്ടുണ്ട്.
പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, യുഡിഎഫിലെ ഘടകകക്ഷികൾക്ക് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടാണ് താൽപ്പര്യം. എന്നാൽ തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന ശക്തമായ നിലപാടിലാണ് രമേശ് ചെന്നിത്തല. നേതാക്കളുടെ ഈ വ്യത്യസ്ത നിലപാടുകൾ ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ഖാർഗെ തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷനായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
