Zygo-Ad

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികള്‍ റിമാൻഡില്‍; സിപിഐഎമ്മിന്റെ കലാപശ്രമം ഡി.ജി.പി


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസില്‍ പോലീസിന്റെ നടപടികള്‍ വേഗത്തിലാകുന്നതിനിടെ, അക്രമം സി.പി.ഐ.എം ആസൂത്രണം ചെയ്ത കലാപശ്രമമാണെന്ന ഗുരുതരമായ റിപ്പോർട്ടും പുറത്തുവന്നു.

അറസ്റ്റിലായ അഞ്ച് പ്രതികളെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസില്‍ ഇതുവരെ എട്ട് പേർ പിടിയിലായിട്ടുണ്ട്.

ശ്രീജിത്ത്, ഷാഹിൻ, മനോജ്, നിതിൻ രാജ്, ജീവൻ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കിരണ്‍, അനില്‍ കുമാർ, അമല്‍ എന്നിവരെ ഉടൻ കോടതിയില്‍ ഹാജരാക്കും.

 ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം സി.പി.ഐ.എം നടത്തിയ കലാപശ്രമമാണെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സംഘർഷം ഒഴിവാക്കാനാണ് പോലീസ് പാർട്ടി ഓഫീസില്‍ കയറാതിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് കരുതുന്ന മുൻ കൗണ്‍സിലർമാരായ ഐ.പി. ബിനു, ആറ്റുകാല്‍ ഉണ്ണി എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇ.ഡി വാഹനത്തിന് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

 ഡി.ജി.പി, ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച്‌ ആഭ്യന്തരമന്ത്രി സാഹചര്യം വിലയിരുത്തി. കേസില്‍ ഇതുവരെ 15 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ