തിരുവനന്തപുരം: നെട്ടയത്തെ ബിജെപി- സിപിഐഎം സംഘർഷത്തില്‍ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് എആർ ക്യാംപിന് മുമ്പില്‍ പൊലീസും ബിജെപി പ്രവർത്തകരും തമ്മില്‍ വാക്ക് തർക്കമുണ്ടായി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അതിനിടെ പ്രതികളെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.
പിടിയിലായ ബിജെപി പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു. കമ്മീഷണറുടെ നേതൃത്വത്തില്‍ സമാധാന ചർച്ച നടക്കുന്നതിനിടയിലാണ് പ്രവർത്തകരെ പൊലീസ് പിടികൂടിയത് എന്നും കരമന ജയൻ വ്യക്തമാക്കി.
കസ്റ്റഡിയില്‍ എടുത്ത ബിജെപി പ്രവർത്തകരെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പ്രവർത്തകർക്ക് പിന്തുണയുമായി മേയറും ബിജെപി ജില്ലാ അധ്യക്ഷനും ആശുപത്രിയില്‍ എത്തി.
അതേ സമയം നെട്ടയത്തെ സംഘർഷം സമാധാന അന്തരീക്ഷം തകർക്കാനുള്ള ബിജെപി ആർഎസ്‌എസ് ഗൂഢലക്ഷ്യമാണെന്ന് എന്ന് സിപിഐഎം പറഞ്ഞു. നഗരസഭാ ഭരണം കിട്ടിയതിന്റെ ഹുങ്കില്‍ ഒരു വിഭാഗം ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയത്.
സമാധാന അന്തരീക്ഷം നിലനിർത്താൻ പോലീസിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എ. എ. റഹീം പറഞ്ഞു.
സിപിഐഎം പ്രവർത്തകൻ ബിജെപി പ്രവർത്തകയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് നെട്ടയം മലമുകളില്‍ സംഘർഷം ആരംഭിച്ചത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം രാഷ്ട്രീയമായി ഏറ്റെടുക്കുകയായിരുന്നു.
പിന്നീടത് സിപിഐഎം- ബിജെപി സംഘർഷം എന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. പൊലീസ് ഇടപെട്ടിട്ടും സ്ഥിതിഗതികള്‍ ശാന്തമാക്കാൻ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. ഏറെ നേരം നീണ്ടുനിന്ന സംഘർഷത്തില്‍ പൊലീസുകാർക്കെതിരെയും ആക്രമണം നടന്നു.
മാധ്യമ പ്രവർത്തരെയും ബിജെപി പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 80 പേർക്ക് എതിരെയാണ് കേസ്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതുള്‍പ്പെടെ വകുപ്പുകള്‍ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
പൊലീസിൻ്റെ കൃത്യ നിർവഹണത്തിന് തടസം നിന്നു. പൊലീസുകാരെ ആയുധങ്ങളുപയോഗിച്ച് കയ്യേറ്റം ചെയ്തു എന്നീ ഗുരുതര വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
