പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോകണമെന്ന പ്രസ്താവനയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. പൊതുപ്രവർത്തകരായാൽ പറഞ്ഞ വാക്ക് പാലിക്കണമെന്നും സതീശൻ വനവാസത്തിന് പോകേണ്ടി വരുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ അങ്ങനെയൊരവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രാർഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത സർക്കാരിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും സുധാകരൻ വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 130 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. വനിതാ മുഖ്യമന്ത്രി വേണമെന്നത് രാഹുൽ ഗാന്ധിയുടെ മാത്രം അഭിപ്രായമാണെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല വരണമെന്നതാണ് തന്റെ ആഗ്രഹമെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
