തിരുവനന്തപുരം: വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂർ സമയം അതീവ ശ്രദ്ധയോടെയും കടുത്ത നിയന്ത്രണങ്ങളോടെയും നിരീക്ഷിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നിർദ്ദേശം നൽകി. ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ സംസ്ഥാനത്ത് പരസ്യ പ്രചാരണങ്ങൾ പൂർണ്ണമായും അവസാനിക്കും. തെരഞ്ഞെടുപ്പ് സുതാര്യവും ഭയരഹിതവുമാക്കാൻ 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126-ലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നാണ് ഉത്തരവ്.
ഈ സമയയളവിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം:
* പൊതുയോഗങ്ങളും ജാഥകളും: വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ പൊതുയോഗങ്ങൾ, ജാഥകൾ, ഘോഷയാത്രകൾ എന്നിവ സംഘടിപ്പിക്കാൻ പാടില്ല.
* പ്രചാരണ പരിപാടികൾ: സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കരുത്.
* മാധ്യമ ഇടപെടൽ: ടെലിവിഷൻ, സിനിമ, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.
* പത്രപ്പരസ്യങ്ങൾ: വോട്ടെടുപ്പ് ദിവസവും തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ 'മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി'യുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാണ്.
* മണ്ഡലം വിടൽ: മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ഭാരവാഹികളും പ്രചാരണം അവസാനിച്ചാലുടൻ മണ്ഡലം വിടണം.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
