തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുളള പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്‍പറ്റയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ മുന്നൂറോളം വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. ആകെ 410 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതില്‍ 207 വീടുകളുടെ വാര്‍പ്പ് ജോലികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. വീടുകള്‍ക്ക് പുറമെ ആവശ്യമായ അനുബന്ധ സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കി വരികയാണ്.
"മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025 ലേക്ക് കേരളം കടന്നത്. ദുരന്തബാധിതരെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം," മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ ആദ്യഘട്ട കൈമാറ്റം നടക്കുന്നതോടെ ദുരന്തബാധിതരായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ പുതിയ മേല്‍വിലാസം ലഭിക്കും.
