തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ (MEDISEP) പ്രതിമാസ പ്രീമിയം തുകയിൽ വലിയ വർധനവ് വരുത്തിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. നിലവിൽ 500 രൂപയായിരുന്ന പ്രതിമാസ പ്രീമിയം 810 രൂപയായാണ് വർധിപ്പിച്ചത്. ഇതോടെ ഓരോ മാസവും 310 രൂപയുടെ അധിക ബാധ്യത ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടാകും.
പുതിയ നിരക്ക് പ്രകാരം പ്രതിവർഷം 8237 രൂപയും ഇതിന് പുറമെ ജിഎസ്ടിയും പ്രീമിയം ഇനത്തിൽ നൽകേണ്ടി വരും. പെൻഷൻകാരുടെ കാര്യത്തിൽ അവരുടെ പ്രതിമാസ പെൻഷൻ തുകയിൽ നിന്ന് നേരിട്ടായിരിക്കും ഈ തുക ഈടാക്കുക. പ്രീമിയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം.
