എറണാകുളം: പൊലീസ് സ്റ്റേഷനില്‍ ഗർഭിണിയായ യുവതിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
നോർത്ത് എസ്‌എച്ച്‌ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോള്‍ എൻ. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.
ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024 ല്‍ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളുടെ ഭാര്യയെയാണ് മർദ്ദിച്ചത്. 2024 ല്‍ തന്നെ മർദ്ദനമേറ്റ കാര്യം ഷൈമോള്‍ പുറംലോകത്തെ അറിയിച്ചിരുന്നു. എന്നാല്‍ അന്നു മുതല്‍ ഷൈമോള്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിലായിരുന്നു.
പല തവണ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടു ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതിയില്‍ നിന്നാണ് ഷൈമോള്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്.
ഷൈമോളെ പൊലീസുകാരൻ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മർദ്ദനത്തിന് ശേഷം പൊലീസുകാരനെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചു മാറ്റുന്നതും കാണാം.
അതേ സമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരേയും നടപടിയെടുത്തിട്ടില്ല. വനിതാ പൊലീസുകാർ ഉള്‍പ്പെടെ നോക്കി നില്‍ക്കുമ്പോഴാണ് യുവതിക്ക് മർദ്ദനമേറ്റത്. നിലവില്‍ അടൂരിലാണ് പ്രതാപ ചന്ദ്രൻ ജോലി ചെയ്യുന്നത്.
