ന്യൂഡല്‍ഹി: യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയില്‍വേ. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ ഡിസംബർ 26 മുതല്‍ പ്രാബല്യത്തില്‍ വരും.
എന്നാല്‍ സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിവരം.
പുതിയ ഉത്തരവ് പ്രകാരം ഓർഡിനറി ക്ലാസുകളില്‍ 215 കിലോ മീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോ മീറ്ററിന് ഒരു പെെസ വീതം അധികം നല്‍കണം. മെയില്‍, എക്‌സ്‌പ്രസ് ട്രെയിനുകളുടെ നോണ്‍ - എസി, എസി ക്ലാസുകളില്‍ കിലോ മീറ്ററിന് രണ്ട് പെെസയാണ് വർദ്ധിപ്പിച്ചത്.
215 കിലോ മീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവർക്ക് നിരക്ക് വർദ്ധന ബാധകമല്ല. അതായത് നോണ്‍ - എസി കോച്ചില്‍ 500 കിലോ മീറ്റർ ദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക.
റെയില്‍വേയുടെ ചെലവിലുണ്ടായ വർദ്ധനവാണ് നിരക്ക് പരിഷ്കാരണത്തിന് പ്രധാന കാരണമായത്. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേയ്ക്ക് വേണം.
പെൻഷന് 60,000 കോടി രൂപയാണ് ചെലവ്. 2024 - 25 സാമ്പത്തിക വർഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവർത്തന ചെലവ് 2,63,000 കോടി രൂപയായി വർദ്ധിച്ചു.
ഈ അധിക ബാദ്ധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാ നിരക്കകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.
