Zygo-Ad

മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ നിന്ന്‌ മാറി നില്‍ക്കാനാവില്ല: ഹൈക്കോടതി


കൊച്ചി: വിവാഹിതനാണെന്നും സ്വന്തം കുടുംബത്തെ നോക്കണമെന്ന കാരണം പറഞ്ഞും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കൾക്ക് മാറി നില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി.

 ഭര്‍ത്താവ്‌ ചെലവിന് നല്‍കുന്നില്ലെങ്കില്‍ മക്കളില്‍നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ്‌ ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്‌ക്ക്‌ അത് നല്‍കാന്‍ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. 

അമ്മയ്‌ക്ക് മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരേ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്തിന്റെ വിധി. 

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന് മാസം രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാല്‍ തനിക്ക് മാസം 25,000 രൂപ വീതം ചെലവിനത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് 60 വയസുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്‌.

തനിക്ക്‌ ഒരു വിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

തുടര്‍ന്ന്‌ 5,000 രൂപ അമ്മയ്‌ക്ക് മാസം തോറും നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു.

ഇതിനെതിരേ മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തുന്നുണ്ടെന്നും ഇതില്‍ നിന്ന്‌ നല്ല ആദായം ലഭിക്കുന്നുണ്ടെന്നും മകന്‍ വാദിച്ചു. 

മാത്രമല്ല, ഇവരുടെ ഭര്‍ത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്‌ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും അതിനാല്‍ താന്‍ പണം നല്‍കണമെന്ന കാര്യം നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു മകന്റെ വാദം. 

എന്നാല്‍, കോടതി ഇത് തള്ളി. ബിഎന്‍എസ്‌എസ്‌ സെക്ഷന്‍ 144 അനുസരിച്ച് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

 ഭര്‍ത്താവ്‌ സംരക്ഷിക്കുന്നുണ്ടോ എന്നത് മക്കള്‍ ചെയ്യേണ്ട കാര്യത്തില്‍ നോക്കേണ്ടതില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും മക്കളില്‍ നിന്ന് ചെലവ് ഇനത്തില്‍ അമ്മയ്‌ക്ക്‌ അവകാശപ്പെടാന്‍ കഴിയും. 

അതിനാല്‍ ഭര്‍ത്താവ്‌ ചെലവിന് നല്‍കുന്നതിനാല്‍ താന്‍ നല്‍കേണ്ടതില്ലെന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്നുമാണ് ഹൈക്കോടതിയുടെ വിധി.

വളരെ പുതിയ വളരെ പഴയ