തൃശൂർ: കുടുംബ ധ്യാന പരിപാടിയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ദമ്പതികള്‍ തമ്മിലടിച്ചു. ചാരിറ്റി പ്രവർത്തകരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലടിച്ചത്.
ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരാണിവർ. കുടുംബ തർക്കം പറഞ്ഞു തീർക്കുന്നതിനിടെയാണ് അടിപിടിയുണ്ടായത്. ചാലക്കുടി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
തർക്കത്തെ തുടർന്ന് ഇരുവരും ഒൻപത് മാസമായി അകന്നു കഴിയുകയായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ മാസം 25 ന് പ്രശ്നം പറഞ്ഞു തീർക്കാൻ ജിജി ഭർത്താവ് മാരിയോയുടെ വീട്ടില്‍ എത്തി. സംസാരത്തിനിടെ ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു.
മാരിയോ ജോസഫ് ടി.വി ബോക്സ് എടുത്ത് ഭാര്യ ജിജിയുടെ തലക്ക് അടിച്ചു. കൈകള്‍ കടിച്ച് പറിച്ചു. മുടികുത്തിനു പിടിച്ച് വലിച്ചു, ദേഹോപദ്രവം ഏല്പ്പിച്ചു. 70,000 രൂപ വിലയുള്ള ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു.
ഒരു മാസം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നല്‍കിയിട്ടുണ്ട്.
ഏറെ കാലമായി ഫിലോകാലിയ എന്ന ധ്യാന പരിപാടി നടത്തി വരികയായിരുന്നു ഇരുവരും. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇവർ കൗണ്‍സിലിങ്ങ് നടത്താറുണ്ട്.
