ഗുജറാത്ത്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി എട്ടാം ക്ലാസുകാരൻ. പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായത്.
ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്. അഹമ്മദാബാദിലുള്ള ഖോഖ്രയിലെ സെവൻത് ഡേ സ്കൂളില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.
സ്കൂളില്‍ നിന്ന് ഏതാനും വാരെ അകലെയുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപം വച്ചാണ് മൂർച്ചയുള്ള ലാബ് ഉപകരണം ഉപയോഗിച്ച് എട്ടാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിയത്.
സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി. സ്കൂള്‍ മാനേജുമെന്‍റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്കൂള്‍ അടിച്ചു തകര്‍ത്തു.
കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്യും. ജുവനൈല്‍ നിയമപ്രകാരം നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ചികിത്സയ്ക്കിടെ പരിക്കേറ്റ കുട്ടി മരിച്ചു. അതിനാല്‍, അവന്റെ കുടുംബവും മറ്റ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും ഇവിടെ തടിച്ചു കൂടിയെന്നും പൊലീസ് പറഞ്ഞു.
പോലീസിന്റെ മുന്നില്‍ പോലും ആള്‍ക്കൂട്ടം ജീവനക്കാരെ മർദ്ദിക്കുന്നത് തുടർന്നു. സ്ഥിതി ഗതികള്‍ വളരെ അക്രമാസക്തമായി.
പോലീസ് ജീവനക്കാരെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍, ജനക്കൂട്ടം അവരെ മർദ്ദിച്ചു കൊണ്ടിരുന്നു. കൂടാതെ ഒരു പോലീസ് വാഹനം മറിച്ചിടാനും ശ്രമിച്ചു. പിന്നീട്, ജനക്കൂട്ടം സ്കൂളിന് പുറത്തുള്ള റോഡ് ഉപരോധിച്ചു.
കുത്തേറ്റ കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞു വീണു. സഹപാഠികള്‍ ഉടൻ സർദാർ പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.
കൊലപാതകം തടയാൻ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകള്‍ ശ്രമിച്ചില്ല എന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. രക്തം വാർന്ന് കിടന്ന പത്താം ക്ലാസുകാരനായ വിദ്യാർഥിയെ സഹപാഠികള്‍ എത്തിയാണ് റിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോയതെന്നും ദൃക്‌സാക്ഷി പറയുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
മരണ വാർത്ത അറിഞ്ഞ് സ്കൂളിലെത്തിയ കുടുംബം ക്യാമ്പസിലേക്ക് ഇരച്ചു കയറി സാധനങ്ങള്‍ തല്ലിത്തകർത്തു. കുറ്റകൃത്യം തടയുന്നതില്‍ വീഴ്ച വരുത്തിയെന്നും കുറ്റകൃത്യം മറച്ചു വെക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് സ്കൂള്‍ ജീവനക്കാർക്ക് നേരെയും പ്രതിഷേധമുയർത്തി.