കോട്ടയം: കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിയായ മകൾക്ക് രക്ഷയായത് അച്ഛന്റെ സമയോചിത ഇടപെടല്‍. മാഞ്ഞൂർ തൂമ്പില്‍ പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് (രണ്ടര) ആണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ കാൽ വഴുതി വീണത്.
കിണറിന് ചെറിയ ചുറ്റുമതിലേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച വൈകീട്ട് 3.45-ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്ക് സമീപമാണ് സംഭവം.
സിറിള്‍ ഖത്തറില്‍ നഴ്സാണ്. ഒരാഴ്ച മുമ്പാണ് സിറിളും മകള്‍ ലെനറ്റും നാട്ടില്‍ എത്തിയത്. താമസിക്കാൻ വീട് നോക്കാനാണ് സിറിളും മകളും ഭാര്യ ആൻ മരിയയുടെ അച്ഛൻ സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലുള്ള വീട്ടില്‍ എത്തിയത്. വീടിന്റെ മേൽനോട്ടക്കാരൻ തോമസു കുട്ടിയാണ്.
സിറിളിന് തോമസുകുട്ടി വീട് കാണിച്ചു കൊടുക്കുന്നതിനിടെ ലെനറ്റ് മുറ്റത്തെ കിണറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.
സംഭവം കണ്ട സിറിള്‍ ഉടനെ കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ വെള്ളത്തില്‍ നിന്നും മുങ്ങി എടുത്തു. കിണറ്റില്‍ 20 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. എന്നാല്‍, തിരികെ കയറാൻ കഴിഞ്ഞില്ല.
ഉടൻ തോമസുകുട്ടിയും വീടിന് സമീപം കെട്ടിട നിർമാണത്തില്‍ ഏർപ്പെട്ടിരുന്ന കൂത്താട്ടുകുളം സ്വദേശി വെള്ളാപ്പള്ളിക്കുന്നേല്‍ വി.എം. മാത്യുവും കിണറ്റില്‍ ഇറങ്ങി ഇവരെ ചേർത്ത് നിർത്തി.
ഇതിനിടെ കുട്ടിയെ എടുത്തു നിന്നിരുന്ന സിറിള്‍ കുഴഞ്ഞു. ഉടനെ കുട്ടിയെ തോമസുകുട്ടി വാങ്ങി, സിറിളിനെ മോട്ടോർ പൈപ്പില്‍ പിടിച്ചു നിർത്തി.
സിറിള്‍ കിണറ്റില്‍ നിന്നും മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പായലിന്റെ വഴുക്കലുള്ളതിനാല്‍ നടന്നില്ല. കടുത്തുരുത്തിയില്‍ നിന്നും അഗ്നി രക്ഷാസേനയെത്തി ഏണിയും വലയും ഉപയോഗിച്ചാണ് ഇവരെ മുകളില്‍ എത്തിച്ചത്. സിറിളിനെയും ലെനറ്റിനെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോമസുകുട്ടി സിനിമാ സഹ സംവിധായകനുമാണ്.