Zygo-Ad

ലഹരിക്കടത്ത്: നെടുമ്പാശ്ശേരിയിലെത്തിയ ബ്രസീലിയൻ ദമ്പതിമാര്‍ വിഴുങ്ങിയത് 16 കോടിയുടെ കൊക്കെയ്ൻ; വയറിളക്കി പുറത്തെടുത്തത് 163 ഗുളികകള്‍


നെടുമ്പാശ്ശേരി: മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടു വന്ന ബ്രസീലിയൻ ദമ്പതിമാരില്‍ നിന്നു കണ്ടെടുത്തത് 163 ഗുളികകള്‍.

ഗുളികകള്‍ കൊക്കെയ്നാണെന്നും ഡിആർഐ സ്ഥിരീകരിച്ചു. രണ്ടുപേരും ചേർന്ന് മൊത്തം 1670 ഗ്രാം കൊക്കെയ്നാണ് കടത്തിക്കൊണ്ടു വന്നത്. ഇതിന് 16 കോടി രൂപ വില വരും.

വെള്ളിയാഴ്ച എമിറേറ്റ്സ് എയർലൈൻസ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയല്‍ എന്നിവരാണ് കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടു വന്നത്.

 രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടുകയായിരുന്നു. 

ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളില്‍ വെച്ച്‌ ഈ കാപ്സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം. മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. 

അതിനാല്‍ ഇത് വയറ്റിലെത്തിയാലും പൊട്ടാൻ ഇടയില്ല. ഈ ധൈര്യത്തിലാണ് മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തുന്നത്. പിടിയിലായ യുവതി ഗർഭിണിയുമാണ്.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാർപ്പിച്ച്‌ പഴങ്ങളും പച്ചക്കറികളും കൂടുതലായി നല്‍കി വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍ സ്വാഭാവികമായി പുറത്തെടുക്കുകയായിരുന്നു. 

ചൊവ്വാഴ്ച വീണ്ടും എക്സ്റേ എടുത്ത് വയറ്റില്‍ ഗുളികകള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് അങ്കമാലി കോടതി ഇവരെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ