Zygo-Ad

ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, മെഡിക്കല്‍ കോളജിലെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി: ഉപകരണങ്ങള്‍ ആശുപത്രിയില്‍ വിമാന മാർഗ്ഗമെത്തിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കല്‍ ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു.

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയില്‍ മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. 

ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഹൈദരാബാദില്‍ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാതിയില്‍ അന്വേഷണം തുടങ്ങിയ വിദഗ്ധ സമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴി നല്‍കി. ഡോക്ടർ ഹാരിസ് ചിറക്കലിൻ്റെ തുറന്ന് പറച്ചിലില്‍ വൻ പ്രതിരോധത്തിലായതോടെയാണ് അന്വേഷണ സമിതിയെ രൂപീകരിച്ചത്. 

ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാം തുറന്ന് പറഞ്ഞ ഡോക്ടര്‍ ഹാരിസ് ചിറക്കലിന്‍റെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്. 

മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു ഡോക്ടര്‍ ഹാരിസ് ചിറക്കല്‍‍. ഒരു വര്‍ഷമായി ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്കെന്ന് ഹാരിസ് വിദഗ്ധസമിതിയെ അറിയിച്ചു.

എന്നാല്‍, ഹാരിസിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍ പിന്തുണച്ചില്ല. സര്‍ക്കാര്‍ സംവിധാനത്തിലെ സാധാരണയുള്ള കാലതാമസം മാത്രമെന്നാണ് വകുപ്പ് മേധാവികള്‍ വിദഗ്ധസമിതിയെ അറിയിച്ചത്. 

സൂപ്രണ്ടും പ്രിന്‍സിപ്പലും ഹാരിസിന്‍റെ വാദം തള്ളി കൊണ്ട് മൊഴി നല്‍കി. രേഖകള്‍ മുഴുവന്‍ വിലയിരുത്തിയ ശേഷം വിദഗ്ധ സംഘം വീണ്ടും തെളിവെടുപ്പിനെത്തും.

വളരെ പുതിയ വളരെ പഴയ