മിന : തമ്പുകളുടെ നഗരം ഉണർന്നു. ഇന്ന് യൗമുത്തർവിയ. അറഫ സംഗമത്തിനുള്ള തയ്യാറെടുപ്പുകളിലാണ് തീർഥാടകലക്ഷങ്ങൾ. തൽബിയ്യത്തിന്റെ മന്ത്രധ്വനികൾ മുഴക്കി ഹാജിമാർ പർവതങ്ങളുടെ താഴ്‌വരയായ മിനായിലേക്ക് എത്തിച്ചേരുന്നതോടെ ഹജ്ജ് കർമത്തിന്റെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും.
നാളെയാണ് അറഫാ സംഗമം. മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നും ഏഴ് കിലോമീറ്റർ അകലെ തമ്പുകളുടെ നഗരിയായ മിനാ ലക്ഷ്യമാക്കി ഇന്നലെ തന്നെ ആളുകൾ നീങ്ങിത്തുടങ്ങി. ഇന്ന് മുഴുവൻ പ്രാർഥനാനിരതരായി മിനായിൽ കഴിഞ്ഞ ശേഷമാണ് ഹാജിമാർ അറഫയിലേക്ക് തിരിക്കുക. വ്യാഴാഴ്ച സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അറഫയിൽ പ്രാർഥനയിൽ മുഴുകും. അറഫാ സംഗമം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകർ രാപ്പാർക്കാനായി മുസ്ദലിഫയിലേക്ക് നീങ്ങും. ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച ശേഷം വെള്ളിയാഴ്ച സുബ്ഹിയോടെ മിനായിൽ തിരിച്ചെത്തും.
ഹജ്ജ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യസ്ഥലങ്ങളായ മിനാ, അറഫ, മുസ്ദലിഫ എന്നിവ പൂർണ സുരക്ഷാവലയത്തിലാണ്.തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സേന മുഴുവൻ സമയവും സേവനസജ്ജരായുണ്ട്. ഇന്ന് മുതൽ ഹജ്ജ് കർമങ്ങൾ അവസാനിക്കുന്ന ദുൽഹിജ്ജ 13 വരെ ഹാജിമാർ മിനായിലെ തമ്പുകളിലാണ് താമസിക്കുക. 20 ലക്ഷം തീർഥാടകർ ഹജ്ജിന് തുടക്കമായതോടെ മക്കയും സമീപ സ്ഥലങ്ങളും മനുഷ്യമഹാസാഗരമായി മാറി. സഊദിയിലെ ആഭ്യന്തര തീർഥാടകരടക്കം 20 ലക്ഷത്തിലധികം പേരാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുക. ഇന്ത്യയിൽ നിന്ന് 1,22,518 തീർഥാടകരാണ് മക്കയിലെത്തിയിരിക്കുന്നത്. ഇവരിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനായി മദീനയിൽ നിന്ന് മുഴുവൻ ഹാജിമാരും മക്കയിലെത്തിക്കഴിഞ്ഞു.