തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.
727 ആക്ടീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും കൊവിഡ് ബാധിതർക്കായി ചികിത്സാ സൗകര്യം സജ്ജമാക്കി.
മഴ കനക്കുന്ന സാഹചര്യത്തില്‍ പകർച്ച വ്യാധി സാധ്യതയെ കരുതി ഇരിക്കണമെന്ന നിർദ്ദേശവും മുഖ്യമന്ത്രി നല്‍കി. ഇന്ന് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേ സമയം സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നത് അപകടങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണം. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്.
സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.