Zygo-Ad

വിജയം കണ്ട ട്രാഫിക് പരിഷ്കരണത്തിനെതിരെ പ്രതിഷേധം; പുതിയ തെരുവില്‍ "പുതിയ കുരുക്ക്"

 


കണ്ണൂർ: കുരുക്കില്‍ പൊറുതി മുട്ടിയ പുതിയതെരുവിന്റെ കുരുക്കഴിക്കാൻ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വ്യാപാരികള്‍.

പ്രദേശത്ത് സ്ഥാപിച്ച ഡിവൈഡറുകള്‍ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. വ്യാപാരി വ്യവസായി സംരക്ഷണ സമിതി രൂപീകരിച്ച്‌ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനം നടത്തിയും കടയടച്ചും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇവർ.

പരിഷ്കരണത്തോടെ വ്യാപാരികളുടെ നടു ഒടിഞ്ഞു എന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. കച്ചവടം കുറയുകയും ചെയ്തു. പ്രതിഷേധയോഗം എം.എല്‍.അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. 

കച്ചവടക്കാർക്കും ജനങ്ങള്‍ക്കും അനുകൂലമായ പരിഷ്കരണങ്ങള്‍ വേണമെന്നാണ് സമര സമിതിയുടെ ആവശ്യം. എന്നാല്‍ കെ.വി.സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരക്കാരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയരുന്നുണ്ട്. 

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് വ്യാപാരി വ്യവസായി സംരക്ഷണ സമിതി അറിയിച്ചിരിക്കുന്നത്. വ്യാപാരി സമരത്തിന് യു.ഡി.എഫ് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിഷ്കാരങ്ങള്‍ വിജയമെന്ന് ജനം

മൂന്ന് മാസം മുന്നേയാണ് പുതിയതെരുവിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തിയത്.

 പരിഷ്കാരങ്ങള്‍ വലിയ വിജയം കണ്ടിരുന്നു. രണ്ടര മണിക്കൂറുകള്‍ വരെ നീണ്ട് നിന്നിരുന്ന കുരുക്കിനടക്കം പരിഹാരമായത് ഗതാഗത പരിഷ്കരണം നടപ്പിലാക്കിയതിന് ശേഷമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. 

പതിറ്റാണ്ടുകളായി റെഡ് സോണില്‍ ഉണ്ടായിരുന്ന പുതിയതെരു പരിഷ്കരണങ്ങള്‍ക്ക് ശേഷം ഗ്രീൻ സോണില്‍ ആയി. ഒരു വിഭാഗം കച്ചവടക്കാരും യാത്രക്കാരും ജനങ്ങളും പരിഷ്കരണത്തെ പൂർണ്ണമായും സ്വാഗതം ചെയ്തിരുന്നു. 

പരിഷ്കാരത്തിനെതിരായി നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ മുഖമുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്.

പ്രധാനപ്പെട്ട സമയത്തെല്ലാം പുതിയതെരുവില്‍ കുരുക്കാണ്. എം.എല്‍.എ കെ.വി സുമേഷ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് എടുത്ത പരിഷ്കരണങ്ങളാണ് ഇത്. 

ആയിരക്കണക്കിനാളുകളാണ് ഇതിന്റെ ദുരിതം പേറുന്നത്. ഇതിനെ പ്രശംസിക്കുന്നത് സി.പി.എം അണികള്‍ മാത്രമാണ്. ഗുണ്ടയെപ്പോലെയാണ് എം.എല്‍.എ പെരുമാറുന്നത്. 

പക്വതയും പാകതയും ഇല്ലാത്തയാളാണ് പഞ്ചായത്ത് പ്രസിഡന്റ്. അധികം ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ രാഷ്ട്രീയമായി സമരത്തെ നേരിടും- വി.പി അബ്ദുല്‍ റഷീദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

പരിഷ്കാരങ്ങള്‍ ജനങ്ങള്‍ പൂർണമായി അംഗീകരിച്ചതാണ്. എല്ലവർക്കും ഗുണം ചെയ്ത പരിഷ്കരണത്തെ രാഷ്ട്രീയ കുടില ബുദ്ധിയോടെ ഇല്ലാതാക്കാനുള്ള ചുരുക്കം ചിലരുടെ ആലോചനയാണ് ഇതിന് പിന്നില്‍. ഇന്ന് അൻപത് ശതമാനത്തിലേറെ കടകള്‍ രാവിലെ തന്നെ തുറന്നത് ഇവരുടെ സമരത്തിന് എതിരാണ് എന്നതിന്റെ ഉദാഹരണമാണ്. 

നേതാക്കാളുമായി മണിക്കൂറുകള്‍ നീണ്ട ചർച്ച നടത്തിയതാണ്. നാഷണല്‍ ഹൈവേ വരുന്നത് വരെയുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണ് ഇത്. വ്യാപാരികള്‍ ആവശ്യപ്പെട്ടതെല്ലാം പാലിച്ചു കൊണ്ടാണ് പരിഷ്കരങ്ങള്‍ നടപ്പിലാക്കിയത്-കെ.വി.സുമേഷ് എം.എല്‍.എ

യൂത്ത് കോണ്‍ഗ്രസ്സിനെ പോലെ ഒരു യുവജന സംഘടയ്ക്ക് എങ്ങനെയാണ് പരിഷ്കരണങ്ങള്‍ എങ്ങനെയാണു തള്ളിപ്പറയാൻ കഴിയുന്നതെന്ന് മനസിലാകുന്നില്ല. 

പഞ്ചായത്ത് പ്രസിഡന്റിനെയടക്കം അപമാനിക്കുന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിന്റേത്. ഇത് രാഷ്ട്രീയ ലാക്കാണ്. എം.എല്‍.എ ക്കും അധികാരികള്‍ക്കും പൂർണ പിന്തുണയാണ് ഡി.വൈ.എഫ്.ഐ നല്‍കുന്നത്.

അഡ്വ സരിൻ ശശി ഡി.വൈ.എഫ്.ഐെ ജില്ല സെക്രട്ടറി

വളരെ പുതിയ വളരെ പഴയ