തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതില്‍ വ്യക്തത വരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്.
കേസില്‍ പെട്ട വിദ്യാർഥികളുടെ എസ് എസ് എല്‍ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതു തന്നെയെന്ന് എസ് ഷാനവാസ് വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചു പൊറുപ്പിക്കില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. ജുവനൈൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നല്‍കിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നല്‍കിയത്.
എന്നാല്‍ അക്രമ വാസനകള്‍ വച്ചു പൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.
അതേ സമയം സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാള്‍ .19 ശതമാനം കുറവ് ആണ്.
61449 പേർ ഫുള്‍ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്.
4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പി ആര്‍ ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.